
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഗോരേഗാവ് ആരേ കോളനിയിലെ അശോക് ഭൂസാരെയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭീംരാജ് ഓംപ്രകാശ് ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശർമ്മയും ഭാര്യയും ഭൂസാരെയും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. മദ്യപാനത്തിനിടെ തന്റെ ഭാര്യയെ ഇനി കാണരുതെന്ന് ശർമ്മ ഭൂസാരെയെ മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് തർക്കം രൂക്ഷമായതോടെ ഭാര്യയുടെ മുന്നിൽവെച്ചുതന്നെ ശർമ്മ ഭൂസാരെയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട്.
കൊലപാതകത്തിന് പിന്നാലെ സമീപത്തെ വനമേഖലയിലേക്ക് ഒളിച്ചോടിയ പ്രതിയെ മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ഭൂസാരെ മുമ്പും ശർമ്മയുടെ ഭാര്യയെ ശല്യം ചെയ്തിരുന്നുവെന്നും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ബന്ധം തുടരുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരേ പൊലീസ് അന്വേഷണം തുടരുകയാണ്.










